കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ മരണം മലയാളത്തിന്റെ തന്നെ തീരാനഷ്ടമായിരുന്നു. എംടി മരിച്ച അന്ന് എല്ലാവരെയും മനസ്സ് നൊമ്പരപ്പെടുത്തിയ ഒരു കുറിപ്പുമായി പ്രിയതാരം മമ്മൂട്ടി എത്തിയിരുന്നു. ഷൂട്ടിങ് തിരക്കുമായി വിദേശത്ത് ആയതിനാല്‍ അന്ന് പ്രിയ ഗുരുവിനെ അവസാനമായി കാണാന്‍ ശിഷ്യന് വരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ മമ്മൂട്ടി ഇന്നലെ എംടിയുടെ വീട്ടിലെത്തി.
എംടി മരിച്ച് പത്താം നാളാണ് മമ്മൂട്ടി എംടിയുടെ കോഴിക്കോടുള്ള സിത്താരയില്‍ എത്തുന്നത്. മമ്മൂട്ടി സിത്താരയില്‍ എത്തുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ എംടിയുടെ ആ വാക്കുകള്‍ ആയിരുന്നു മനസ്സില്‍. ‘ഞാനെഴുതുമ്പോഴൊന്നും അതില്‍ മമ്മൂട്ടിയുണ്ടാകാറില്ല, പക്ഷേ, അത് കഥാപാത്രമാവുമ്പോള്‍ അയാള്‍ കടന്നുവരും.’ എംടി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും ഇരുവരും ഒരുമിച്ചുള്ള സൗഹൃദവും സ്‌നേഹവും എല്ലാം ഇന്നലെ മമ്മൂട്ടിയുടെ വരവ് കണ്ട് നിന്നവരുടെ മനസ്സിലൂടെ കടന്നു പോയി.
വിദേശത്തെ സിനിമാചിത്രീകരണത്തിലായതിനാല്‍ എം.ടിയുടെ മരണവേളയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ദുബായില്‍ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമുള്ള ഫ്ളൈറ്റില്‍ ഇന്നലെ വൈകിട്ട് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിത്താര’യിലെത്തി. നടന്‍ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി. ‘കോടതിയില്‍ പ്രാക്ടീസ് തുടങ്ങാന്‍ തീരുമാനിച്ച ദിവസമാണ് ‘ദേവലോക’ത്തിന്റെ ലൊക്കേഷനിലെത്താന്‍ വിളി വന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘര്‍ഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയര്‍ലൈന്‍ ലോഡ്ജില്‍ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാന്‍ അദ്ദേഹം മറന്നില്ല. ഞാനെന്ന നടനെ പരുവപ്പെടുത്തിയതില്‍ എം.ടി ഉണ്ടായിരുന്നു. സ്മാരകവും സ്തൂപങ്ങളൊന്നും പാടില്ലെന്നാണ് എം.ടി പറഞ്ഞത്. പക്ഷേ കേരളത്തില്‍ വായനാസംസ്‌കാരവും വളര്‍ത്താന്‍ എം.ടിയുടെ പേരില്‍ സംവിധാനങ്ങളുണ്ടാവണം. കുടുംബം തീരുമാനിക്കുന്നതിനൊപ്പം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവരും ഇന്നലെ എം.ടിയുടെ വീട്ടില്‍ എത്തിയിരുന്നു.