കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു ഹർജിക്കാരി വാദിച്ചത്. എന്നാൽ സിബിഐ വരേണ്ടെന്നും കുടുംബത്തിന്‍റെ ആശങ്കകൾ പരിഹരിക്കും വിധം അന്വേഷണം പൂർത്തിയാക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. കോടതിയാവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു.
അതേസമയം, കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് പ്രതികൾ. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ജനുവരി 7 ന് വിധിക്കും. വിവി സുധാകരൻ, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രൻ, ഐവി അനിൽ, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.