തിരുവനന്തപുരം: തനിക്കെതിരെ പിവി അൻവറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാലത്തിന്‍റെ കാവ്യ നീതിയാണ് ഇപ്പോൾ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് തീരുമാനം എടുക്കണം. ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്.
അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രായ വ്യത്യാസമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും മാധ്യമങ്ങളോട് പ്രതികരിച്ചു.