ബീജിങ്: ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ 32 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതില്‍ വലുത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ സിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൈന ഭൂകമ്പ നെറ്റ് വർക്ക് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.