തിരുവനന്തപുരം: സിപിഐഎം പ്രവർത്തകൻ കാട്ടാക്കട സ്വദേശി അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് കോടതി. എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സംഭവം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. 19 പ്രതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികള്‍ ആവുകയും ചെയ്തിരുന്നു. പ്രധാന പ്രതി ശംഭു പലിശയക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അമ്പലത്തിൽ കാല ജംഗ്ഷനിൽ വെച്ചാണ് കൊലപാതകം ഉണ്ടായത്.
അതേസമയം, മദ്യനിരോധനമല്ല, മദ്യവർജനമാണ് പാർട്ടി നയമെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലുകാലിൽ വരാൻ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ എന്നും വാർത്താ സമ്മേളനത്തിൽ ബിനോയ് വിശ്വം വിശദീകരിച്ചു.
മദ്യ നയം സംബന്ധിച്ച സിപിഐ പാർട്ടി മെമ്പർമാർക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം വലിയ രീതിയിൽ ചർച്ചയായതോടെയാണ് മദ്യനിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയമെന്ന് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്.