പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് എതിരെ പീഡനം നടക്കുന്നുവെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഇത്രയും ഭീകരമായി കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം കൊണ്ട് നടന്ന് ഉന്നതരായ വ്യക്തികള്‍ അവരെ ഉപദ്രവിച്ചിരിക്കുകയാണ്. കേരളത്തിലാണ് ഇത് നടക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്നും ബോച്ചെയെ പിടിച്ചു എന്നൊക്കെ പറയുന്ന ആളുകളുണ്ട്.
എവിടെയായിരുന്നു കേരളത്തിലെ അന്വേഷണ ഏജന്‍സി. ദേശീയ വനിതാ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസുമൊക്കെ അറിഞ്ഞതിന് ശേഷമാണ് കേരളപൊലീസ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ആറു മുഖ്യമന്ത്രിമാരുണ്ട്. തെരഞ്ഞെടുപ്പിന് ഒന്നര കൊല്ലം മുന്‍പേ ഇങ്ങനെ പോയാല്‍ എന്താകും ഗതി. സമുദായ സംഘടനകള്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. കോണ്‍ഗ്രസ് വിനാശത്തിലേക്ക് പോകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.