കൊച്ചി: പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മന്ത്രി എംബി രാജേഷിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി മുന്നിട്ട് ഇറങ്ങുന്നുവെന്ന് വി ഡി സതീശൻ വിമർശിച്ചു. എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രൂവറിക്ക് അനുമതി നൽകിയ കമ്പനി ദില്ലി മദ്യ നയ കേസിൽ ഉൾപ്പെട്ട കമ്പനിയാണ്. മന്ത്രിക്ക് വിഷയ ദാരിദ്ര്യമാണ്. കോളേജ് തുടങ്ങാൻ വേണ്ടിയാണു കമ്പനി രണ്ടു വർഷം മുൻപ് സ്ഥലം വാങ്ങിയത്. ഉടമ കേസിൽ അറസ്റ്റിൽ ആയ വ്യക്തിയാണ്. പാലക്കാട് ഭൂഗർഭ ജലക്ഷാമമുണ്ട്. രഹസ്യമായി എന്ത് കൊണ്ട് ഈ കമ്പനിയുമായി ചർച്ച നടത്തി. മറ്റു കമ്പനികളെ എന്ത് കൊണ്ട് അറിയിച്ചില്ലെന്നും വിഡി സതീശൻ ചോദിച്ചു.
പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതി. പഞ്ചാബിലെ ഈ കമ്പനിയുടെ പ്ലാന്റ് നടത്തിയത് വലിയ മലിനീകരണമാണ്. കമ്പനി വേസ്റ്റ് ഭൂഗർഭ കിണറ്റിലൂടെ പുറന്തള്ളി. നാല് കിലോമീറ്റർ ഭൂഗർഭജലം മലിനമാക്കി. കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിഡി സതീശൻ പറഞ്ഞു.