തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. അതീവ രഹസ്യമായിട്ടാണ് അനുമതി നൽകിയതെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് അനുമതി നൽകിയത്.മുഖ്യമന്ത്രിക്ക് താല്പര്യം ഉള്ള കമ്പനിക്ക് ആണു അനുമതി നൽകിയത്.
സർക്കാരിന്‍റെ ജീനിൽ അഴിമതി നിറഞ്ഞിരിക്കുന്നു. കേരളത്തിൽ മദ്യനിർമ്മാണ കമ്പനിവേണ്ടെന്ന് തീരുമാനിച്ചത് നായനാർ സർക്കാരാണ്. പിന്നീട് വന്ന സർക്കാരുകളെല്ലാം അത് പാലിച്ചു. ഇപ്പോൾ എന്താണ് നിർബന്ധമെന്നും ചെന്നിത്തല സഭയിൽ ചോദിച്ചു. ദില്ലി മദ്യ നയക്കേസിനു സമാനമായ അഴിമതിയാണിത്. ദില്ലിയിൽ മദ്യ അഴിമതി വിവാദം ഉണ്ടാക്കിയ കമ്പനിയാണ് ഓയസിസ്.
പ്ലാച്ചിമട സമരം നടത്തിയ ഇടതുമുന്നണി പ്രവർത്തകർ മറുപടി പറയണം. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ആവശ്യമുള്ള കമ്പനിക്ക് എങ്ങനെ അനുമതി നൽകി. ഉത്തരവിൽ കമ്പനിയെ പുകഴ്ത്തുന്നു. സർക്കാർ തീരുമാനം സ്വജനപക്ഷപാതമാണ്. അഴിമതിയും ആണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന് വെള്ളം കൊടുക്കുന്നില്ല. ജനങ്ങൾക്ക് വെള്ളം ഇല്ലെന്നും ഇത് കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു. എന്ത് ശാസ്ത്രീയ പഠനം നടത്തിയാണ് അനുമതി നൽകിയത്. ആർക്ക് വേണ്ടിയാണ് ഈ പദ്ധതി?. മദ്യകമ്പനിക്ക് നല്‍കിയ അനുമതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു