തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ജനുവരി 27 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും ജി.ആര്‍. അനിലും സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷന്‍ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടാന്‍ റേഷന്‍ വ്യാപാരികള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരവുമായി മുന്നോട്ട് പോകാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചര്‍ച്ച നടത്തിയത്.
ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാര്‍ ഇപ്പോള്‍ പണിമുടക്കിലാണ്. വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്.
വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് വ്യാപാരികളുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഇവര്‍ സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് വേതന പരിഷ്‌കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. എന്നാല്‍, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടതോടു കൂടിയാണ് ചര്‍ച്ച അലസിയത്. അതേസമയം, ധനമന്ത്രി ബാലഗോപാല്‍ യോഗത്തില്‍ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.
സംഘടന നേതാക്കളായ ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയന്‍കുമാര്‍, ടി. മുഹമ്മദലി, ടി. ശശിധരന്‍, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.