വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒ ആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലും അനീഷയും ഭർത്താവ് അച്ചപ്പനും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകവേ 45 വയസുള്ള രാധയെ കടുവ ആക്രമിച്ചത്. രാധയെ കടുവ ആക്രമിച്ച് കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി ഇന്ന് കൈമാറിയത്.
അതേസമയം, സംഭവത്തിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം. കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.