ആലപ്പുഴ: എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഡൽഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാൻ അനുമതി നൽകിയത്. പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകിയത് നടപടികള്‍ പാലിച്ചാണ്. പരസ്യം നൽകി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇപ്പോള്‍ മദ്യനയത്തിൽ മാറ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നൽകിയത്.
സിപിഐ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിൽ എടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. നിയമസഭയിൽ തന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണ്. തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. നിയമസഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.