തിരുവനന്തപുരം: ബാലരാമപുരത്തെ 2 വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. സംഭവം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പിയും തിരുവനന്തപുരം റൂറൽ എസ്പി കെ എസ് സുദർശന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ശ്രീജിത്തിനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
വിശദമായി മൊഴിയെടുക്കാനാണ് അന്വേഷണസംഘം ഇരുവരെയും വിളിപ്പിച്ചത്. കുട്ടിയുടെ സഹോദരിയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതു മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്താനാണ് പോലീസ് നീക്കം.
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്ത ആക്കിയിട്ടില്ല. ഡിലീറ്റ് ചെയ്‌ത ചാറ്റുകൾ തിരിച്ചെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവരില്ലെന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ തെളിവെടുപ്പ് നടത്തുവെന്നും റൂറൽ എസ്പി കെ എസ് സുദർശൻ വ്യക്തമാക്കി.
കട്ടിൽ കത്തിയതിലും കുരുക്കിട്ട കയറിലും പ്രതി പറഞ്ഞ കാര്യങ്ങളിലും പരിശോധന വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളിൽ സാഹചര്യ തെളിവുകൾ കൂടി കണക്കിലെടുത്ത് അന്വേഷണം വേണം. ഹരികുമാറിന്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ല. കേസുമായി ബന്ധപ്പെട്ട എല്ലാവരെ കുറിച്ചും സൂചനകളുണ്ടെന്ന് എസ്പി പറഞ്ഞു.