ന്യൂഡല്‍ഹി: എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു.
അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ പദ്ധതിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും.
പയർ വർഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകുമെന്നുമാണ് പ്രഖ്യാപനം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.