കണ്ണൂർ: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കെ പുലര്‍ത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തില്‍ എല്ലാ തലങ്ങളിലുമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മറുപടി പറഞ്ഞു. മാധ്യമവിചാരണയ്ക്ക് വഴങ്ങിയാണ് വിഷയത്തില്‍ നടപടിയെടുത്തതെന്ന പ്രതിനിധികളുടെ വിമര്‍ശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അകലം വര്‍ധിക്കുന്നതായി എല്ലാ സമ്മേളനങ്ങളിലും ചര്‍ച്ച വന്നുവെന്നും മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. നേതാക്കള്‍ പക്വതയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങളെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.