കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തുവിട്ടു.
ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർത്തി നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
2017ൽ ആരംഭിച്ച ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച ശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞദിവസങ്ങളിലെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്.
വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.