കോഴിക്കോട്: ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യ സഖ്യത്തിലെ ഭിന്നിപ്പ് ഡല്‍ഹിയില്‍ തിരിച്ചടിയായെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരും ചേര്‍ന്ന് ആലോചിക്കണം. ഭാവിയില്‍ ഈ അവസ്ഥ ആവര്‍ത്തിക്കാതിരിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ വിശാല മനസ് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറുകയാണ്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി 47 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ആം ആദ്മി 23 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്.