കൊച്ചി: വിമാനത്താവളത്തില്‍ മാലിന്യ കുഴിയില്‍ മൂന്ന് വയസ്സുകാരന്‍ വീണ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.
ഇന്ന് രാവിലെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രാവിലെ വിമാനത്തില്‍ മൃതദേഹം സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
മൂന്നാറില്‍ വിനോദയാത്രയ്ക്കെത്തിയ ഏഴംഗ സംഘത്തിലായിരുന്നു കുഞ്ഞ് റിഥാന്‍ ഉണ്ടായിരുന്നത്. ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറത്തെത്തി ടൂര്‍ ഏജന്‍സിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.
4 വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിഥാന്‍ കുഴിയിലേക്ക് വീഴുന്നത്. കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി മാലിന്യക്കുഴിയില്‍ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരണപ്പെടുകയായിരുന്നു.
വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിന് സമീപത്തുള്ള അന്ന കഫേയുടെ പിന്‍ഭാഗത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്താണ് അപകടം സംഭവിച്ചത്. ഇവിടേക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്ന് വശം ബൊഗെയ്ന്‍വില്ല ചെടികൊണ്ടുള്ള വേലിയുമാണ്. ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടേക്ക് എത്തിയത്. അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെടുന്നതെന്നും പിന്നീട് സിയാല്‍ സെക്യൂരിറ്റി വിഭാഗം സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കുട്ടി മാലിന്യക്കുഴിയുടെ ഭാഗത്തേക്ക് പോകുന്നത് കണ്ടതെന്നും പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.42ഓടുകൂടി മരണം സംഭവിക്കുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടി മാലിന്യക്കുഴിയില്‍ വീണത്. നാലടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. പത്ത് മിനിറ്റോളം കുട്ടി കുഴിയില്‍ കിടന്നു. കുഴിയില്‍നിന്നും മുകളിലേക്കെടുത്തതോടെ കുഞ്ഞ് ഛര്‍ദിച്ചു. മാലിന്യമായിരുന്നു ഛര്‍ദ്ദിയിലുണ്ടായിരുന്നത്. അനക്കം നിലച്ച സാഹചര്യത്തിലായിരുന്നു കുട്ടി. സി.പി.ആര്‍. നല്‍കിയതിന് പിന്നാലെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.