അരീക്കോടിനടുത്ത് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് തൊട്ടുമുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപം ഇരുന്നവർക്കുനേരേ പടക്കങ്ങൾ തെറിച്ച് വീഴുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു.
ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ഇന്ന്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്കാണ് ആദ്യം പൊള്ളലേറ്റത്. എന്നാൽ പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെയാണ് പരിക്കേറ്റവരുടെ എണ്ണം കൂടിയത്. അതേസമയം സംഭവത്തിന് ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ വർഷമാണ് മത്സരത്തിനായി മലബാറുകാർ സ്വന്തമായി ഒരേക്കറിൽ അധികം സ്ഥലം വാങ്ങി മൈതാനം നിർമ്മിച്ചിത്. ചെട്ടിയാറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിലാണ സ്ഥലം റജിസ്റ്റർ ചെയ്തത് . മൈതാനത്ത് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നടത്തി ലഭിക്കുന്ന പണം കൊണ്ട് ചികിത്സാ സഹായവും ലക്ഷ്യമിടുന്നുണ്ട്.