അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് യു എസിൽ പിടിയിലായി തടങ്കൽ കഴിഞ്ഞിരുന്ന 21കാരൻ നാട്ടിലേക്ക് മടങ്ങി. എന്നാൽ താൻ നേരിട്ട് അനുഭവങ്ങൾ തുറന്നു പറയുകയാണ് അയാൾ. ജനുവരി 27ന് യുഎസ്-മെക്‌സിക്കോ അതിർത്തി കടന്നപ്പോൾ യു.എസ് അധികാരികൾ തടഞ്ഞുവെച്ചെന്നും ടർബൻ വരെ അഴിപ്പിച്ചെന്നുമാണ് ആരോപിക്കുന്നത്. തനിക്കൊപ്പമുള്ള എല്ലാവർക്കും ഈ അനുഭവം ഉണ്ടായെന്നും യുവാവ് പറഞ്ഞു.
അതേസമയം കുടുംബ സ്വത്ത് വിറ്റും വീട് പണയപ്പെടുത്തിയുമാണ് പഞ്ചാബിലെ മോഗ ജില്ലയിലെ ധരംകോട്ട് സ്വദേശിയായ ജസ്‍വിന്ദർ സിങ് യു. എസിലേക്ക് പോയത്. ഇതിനായി ഏജന്‍റിന് 44 ലക്ഷം രൂപ നൽകി. യുഎസ് നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ രണ്ടാമത്തെ ബാച്ചിലാണ് ജസ്‌വീന്ദർ ഉൾപ്പെട്ടത്.
കഴിഞ്ഞ വർഷം ഡിസംബറിൽ വീട് വിട്ട് ആദ്യം ദില്ലിയിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇറങ്ങിയ ശേഷം സ്‌പെയിൻ, എൽ സാൽവഡോർ, ഗ്വാട്ടിമാല, മെക്‌സിക്കോ വഴിയാണ് യുഎസ് – മെക്‌സിക്കോ അതിർത്തിയിൽ എത്തിയതെന്നും യുവാവ് പറഞ്ഞു. പിതാവ് ഹൃദ്രോഗിയായതിനാൽ ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാലാണ് കുടുംബത്തെ പോറ്റാൻ അമേരിക്കയിലേക്ക് പോയതെന്ന് യുവാവ് പറഞ്ഞു. ഇപ്പോൾ 44 ലക്ഷം രൂപയുടെ കടമുണ്ട്. അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയില്ലെന്ന് ജസ്‌വീന്ദർ പറഞ്ഞു.