തിരുവനന്തപുരം: ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനമെന്നും അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC മെമ്പർമാർക്ക് പണം അനുവദിക്കുന്നതെന്നും രാഹുൽ ചോദിച്ചു.
അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ട്. ആരോഗ്യമേഖലയിൽ നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ്. മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. 2026 ൽ ഇരിക്കാൻ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ഓർക്കുന്നത് നല്ലതാണ്. ആശാ വർക്കർമാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്.
ആഗോള വ്യവസായികളെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിൽ പറന്നെത്തി. പിണറായി വിജയന്റേത് ഇരട്ടത്താപ്പ്. കെ വി തോമസിന് യാത്രാബത്ത കൂട്ടികൊടുത്തു. ധൂർത്തിനും ധാരാളിത്തത്തിനും ചെലവഴിക്കുന്ന പണത്തിന്റെ ഒരു വിഹിതം എങ്കിലും നൽകണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ഞങ്ങൾ തെരുവിലേക്ക് വരുകയാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.