തിരുവനന്തപുരം: ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ നിലപാട് സമ്മർദ തന്ത്രമെന്നും ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ.
ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഒരുവിഭാഗം നേതാക്കൾ. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് ഇവരുടെ നിലപാട്.
കേരളത്തിലും തരൂർ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. എതിരാളികൾക്ക് തരൂർ രാഷ്ട്രീയ ആയുധം നൽകിയെന്നും ഹൈക്കമാൻഡ് കണക്കാക്കുന്നു. തരൂരിന്റെ വിമർശനങ്ങളെ പൂർണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെതിരായ ശശി തരൂർ എംപിയുടെ വിമർശനത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ. വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.