തൃശൂർ: ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിതനായ ആര്യനാട് സ്വദേശിയായ ബാലു എന്ന യുവാവിനെ തന്ത്രിമാരുടെ പ്രതിഷേധത്തെത്തിടർന്ന് ജോലിയിൽ നിന്നും മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് ജാതിവിവേചനമെന്ന പരാതി ഉയർന്നത്.
പിന്നോക്ക ജാതിയിൽപ്പെട്ട ആളായതുകൊണ്ട് കഴകം ചെയ്യണ്ടെന്ന് പറഞ്ഞ് തന്ത്രി യുവാവിനെ മാറ്റി നിർത്തിയെന്നായിരുന്നു എന്നാണ് ആക്ഷേപം.
ഫെബ്രുവരി 24 നാണ് ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. പാരമ്പര്യ അവകാശികളെ മാറ്റി പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളെ കഴകം ജോലിക്ക് നിയോഗിച്ചതാണ് തന്ത്രിമാരുടെയും വാര്യർ സമാജത്തെിന്റെയും പ്രതിഷേധത്തിന് കാരണമായത്.
അതേസമയം കൂടൽ മാണിക്കം ക്ഷേത്രത്തിലെ ജാതിവിവേചനം അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആളുകൾക്കെതിരെ നടപടി വേണമെന്നും ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.