ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.
പാകിസ്ഥാൻ സൈന്യം നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച് ഒപ്പിട്ട പ്രസ്‌താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.
പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം. ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും സൈനികരാണ്. സുരക്ഷാ സേന സംഭവസ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.
ബലൂചിസ്ഥാൻ സർക്കാർ അടിയന്തര നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ എല്ലാ സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.
പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനെതിരെ പോരാടുന്ന നിരവധി വംശീയ വിമത ഗ്രൂപ്പുകളിൽ ഏറ്റവും വലുതാണ് ബിഎൽഎ, ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു വിഭവങ്ങൾ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പോരാട്ടം തുടങ്ങിയത്.
പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 44 ശതമാനം ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രവിശ്യയാണിത്. ഗ്വാദറിലെ ലോകത്തിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖങ്ങളിലൊന്നാണ് പ്രവിശ്യയിലുള്ളത്.