തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകണം. ചർച്ച നടത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആശമാരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാമോഡൽ പറഞ്ഞു നടക്കുന്നവർ ശ്രമിക്കാത്തത് ശരിയായ കാര്യമല്ലെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ചർച്ച നടത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വമാണ്.
കുറെ ആളുകൾ ആശാപ്രവർത്തകരുടെ സമരത്തിൽ രാഷ്‌ടീയം കളിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ കുറച്ച് പ്രസ്താവനകൾ പറഞ്ഞിട്ട് കാര്യമില്ല. സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമാണ് കേൾക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശമാരെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. അതേസമയം, അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശാവർക്കേഴ്സ് സെക്രട്ടേറിയേറ്റിനു മുന്നിൽ പൊങ്കാലയിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെ നിരവധി പേർ ഇന്നും സമരപന്തലിലെത്തി.