കൊല്ലം ജില്ലയിൽ ആശങ്ക പരത്തി മുണ്ടിനീര് വ്യാപിക്കുന്നു. ഈ മാസം മാത്രം 44 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുളത്തൂപ്പുഴയിലാണ് കൂടുതൽ രോഗികൾ. കുളക്കട, ചവറ, ശൂരനാട്, തേവലക്കര, മൈനാഗപ്പള്ളി, നിലമേൽ, വിളക്കുടി. കെ.എസ് പുരം എന്നിവിടങ്ങളിലും വ്യാപനമുണ്ട്. അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിർന്നവരിൽ രോഗം ഗുരുതരമാകുകയാണ്.
മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം വായുവിലൂടെയാണ് പകരുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ അല്ലെങ്കിൽ ഇരുവശങ്ങളെയോ ആണ് സാധാരണ ബാധിക്കുന്നത്.
നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാല് മുതൽ ആറുദിവസം വരെയുമാണ് സാധാരണയായി രോഗം പകരുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്.
പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, പാൻക്രിയാസ് ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകും. പനി, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, വായ തുറക്കാനും ചവയ്ക്കാനും ബുദ്ധിമുട്ട്, വരണ്ട വായ, നേരിയ വയറുവേദന, ശരീരത്തിലെ ഉയർന്ന താപനില എന്നിവയാണ് ലക്ഷണങ്ങൾ.