തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് ആശമാരുമായുള്ള യോഗം വിളിക്കുന്നില്ല. ചർച്ച നടത്താൻ തയ്യാറാകണം. ഓണറേറിയം കേരളവും കേന്ദ്രവും കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രണ്ട് സർക്കാരുകളും ആശമാരെ കബളിപ്പിക്കുകയാണ്. ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. ഐഎൻടിയുസി സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ജില്ലാ തലങ്ങളിൽ സമരം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍ പ്രതികരിച്ചു. സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല. ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.