അഹമ്മദാബാദ്: പടക്കനിർമാണ ശാലയിലും ഗോഡൗണിലുമുണ്ടായ സ്‌ഫോടനത്തിൽ പതിനെട്ട് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. ബനസ്‌കന്ത ജില്ലയിലെ ദീസയിൽ ഒരു പടക്ക നിർമ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങൾ, പൊലീസ് അടക്കമുള്ളവർ സ്ഥലത്തുണ്ട്. എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക വിവരങ്ങൾ പ്രകാരം 18 തൊഴിലാളികളാണ് മരിച്ചത്, പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ദീസ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു ഗോഡൗൺ നടത്താൻ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ, എന്നാൽ നിയമവിരുദ്ധമായ ഒരു പടക്ക നിർമ്മാണ ഫാക്ടറിയും നടത്തിയിരുന്നതായി വൃത്തങ്ങൾ പറയുന്നു.
അതേസമയം ഉടമകൾ അടിസ്ഥാന സുരക്ഷാ മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതിനാൽ നിർമ്മാണ ശാലകളിൽ സ്‌ഫോടനങ്ങൾ സാധാരണമായിമാറുകയാണ്. കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ഒരു പടക്ക ഫാക്ടറി സ്‌ഫോടനത്തിൽ 11 പേർ മരിച്ചു.
2019 ൽ പഞ്ചാബിലുണ്ടായ സ്‌ഫോടനത്തിൽ കുറഞ്ഞത് 18 പേർ മരിച്ചു, അതേ വർഷം ഉത്തർപ്രദേശിൽ 10 പേരും സമാന സംഭവത്തിൽ മരിച്ചു.