തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങൾ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. അതുകൊണ്ടാണ് ബിജെപി അനുകൂലികൾ ഈ സിനിമയ്ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയിലെ കലാപകാരികൾ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാൻ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങൾ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോൾ അതിനെതിരെ അസഹിഷ്ണുത പുലർത്തുന്നത് ബിജെപിയെയും സിപിഐഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാർട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, എമ്പുരാൻ സിനിമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. എമ്പുരാൻ്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് താൻ നിൽക്കുന്നതെന്ന് വി ഡി സതീശൻ നിലപാട് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാർ കരുതുന്നതെന്നും വി ഡി സതീശൻ കുറിച്ചു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.