മലയാള സിനിമയിൽ നടനായും സംവിധായകനായും തിളങ്ങിയ താരമാണ് മധുപാൽ. തലപ്പാവ്, ഒഴിമുറി എന്നീ സിനിമകൾ സംവിധാനം ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. തലപ്പാവിൽ അഭിനയിക്കാൻ ആദ്യം സുരേഷ് ഗോപിയെയാണ് തീരുമാനിച്ചതെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് മാറ്റേണ്ടി വന്നെന്നും മധുപാൽ പറഞ്ഞു.
നടൻ ലാലുമായുളള സൗഹൃദം കളിയാട്ടം എന്ന സിനിമയിൽ തുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ച് ഒരു നക്‌സൽ നേതാവിനെ വെടിവച്ച് കൊല്ലേണ്ടി വരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ കഥ പറയുന്ന ചിത്രമാണ് തലപ്പാവ്. തികച്ചും ആകസ്മികമായാണ് അത് ചെയ്തത്. നായക വേഷം ആദ്യം സുരേഷ് ഗോപിയാണ് ചെയ്യാമെന്ന് പറഞ്ഞത്. ആദ്യം തിരക്കഥ എഴുതിയപ്പോൾ ഒരു ഡോക്യൂമെന്ററി പോലെ എനിക്ക് തോന്നി. സുരേഷ് ഗോപിയെ വച്ച് ചെയ്യുമ്പോൾ ഒരു ഇംപാക്ട് ഉണ്ടാകണമല്ലോ. ആ സമയത്ത് എങ്ങനെ തിരക്കഥ എഴുതിയിട്ടും പ്രതീക്ഷിച്ച രീതിയിൽ ആയില്ല. ഒടുവിൽ ആ വേഷം പൃഥ്വിരാജാണ് ചെയ്തത്.
തന്നെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് സുരേഷ് ഗോപി. അദേഹവുമായി വർഷങ്ങളായിട്ടുളള സൗഹൃദമാണ്. ഞങ്ങൾ തമ്മിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. വീട്ടുകാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യാറ്.
തലപ്പാവിന്റെ തിരക്കഥ നടൻ ലാലിനെ വായിച്ച് കേൾപ്പിച്ചു. ഇനി ആരോടും വായിച്ച് കേൾപ്പിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെ പൊലീസ് വേഷം ചെയ്യാമെന്ന് പറഞ്ഞു. കളിയാട്ടം സിനിമയിലൂടെയാണ് ഞാൻ ലാലിനെ കാണുന്നതെന്നും മധുപാൽ അഭിമുഖത്തിൽ പറഞ്ഞു.
ഒഴിമുറിയിലും ലാൽ തന്നെ മതിയെന്ന് എനിക്കുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് ലാൽ ചില തടസങ്ങൾ പറഞ്ഞിരുന്നു. കഥാപാത്രം ചെയ്യുന്നതിനായി താടിയും മീശയും വെട്ടണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അത് അദ്ദേഹം ആദ്യം സമ്മതിച്ചില്ല. അത് ചെയ്താൽ മാത്രമേ അഭിനയിക്കാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. ഒടുവിൽ അദ്ദേഹം അനുസരിച്ചു’- മധുപാൽ പറഞ്ഞു.