തൃശൂര്‍: ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം.
ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പിവി അൻവര്‍ കോൺഗ്രസിലേക്ക് എന്ന വാര്‍ത്തകളെ തള്ളിയ ചെന്നിത്തല, തന്റെ അറിവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിനായി എന്‍ജിയോകളും വ്യക്തികളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര സഹായം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ പ്രതികരണം. വയനാടിന് പ്രധാനമന്ത്രി തന്നെ നേരിട്ട് സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രക്ഷാ പ്രവര്‍ത്തന ദൗത്യങ്ങള്‍ക്ക് ഒരിക്കലും പണമീടാക്കാറില്ലെന്നും ഇത് മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ടായിരിക്കാം ഇത്തരത്തില്‍ പണം തേടിയതെന്നും ചില നിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.