കണ്ണൂർ: വള്ളിത്തോടിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. നിർത്തിയിട്ട ഓട്ടോറിക്ഷകളിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കും കാൽ നടയാത്രക്കാർക്കും ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
രാവിലെ എട്ടരയോടെയായിരുന്നു അപകടം. വള്ളിത്തോട് ടൗണിലായിരുന്നു സംഭവം. കർണാടക ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലുപേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം, നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിൽ പുതുകുളങ്ങര പാലത്തിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം തെറ്റി വന്ന കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു.