മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്.
കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനാൽ ഉടനെ രക്ഷിക്കാൻ സാധിച്ചു. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാർഡ് സുഹൈൽ മഠത്തിൽ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാർഡുമാരെ അഭിനന്ദിച്ചു.
അതേസമയം, തൃശൂരിൽ വാഹനാപകടത്തിൽ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു.
തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.