തിരുവനന്തപുരം: ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം നിയമ വാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു.
പൊലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. സുനി പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂർണമായും കൊലയാളി പാർട്ടിയായി സിപിഐഎം അധഃപതിച്ചിരിക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം.