തിരുവനന്തപുരം: പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി വധ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണ്. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.
വടക്കുമ്പാട്ടെ ബിജെപി പ്രവർത്തകൻ നിഖിൽ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജൻ, എം.വി ജയരാജൻ എന്നിവർ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
2008 മാർച്ച് അഞ്ചിനാണ് ബിജെപി പ്രവർത്തകൻ നിഖിൽ കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും സിപിഐഎം പ്രവർത്തകരായിരുന്നു. പാർട്ടി നേതൃത്വം തള്ളി പറഞ്ഞ കൊലപാതകമാണിത്. സിപിഐഎമ്മിന് പങ്കില്ല എന്നായിരുന്നു വാദം. എന്നാൽ അതേ കേസിലെ ഒന്നാം പ്രതിയുടെ ഗൃഹപ്രവേശത്തിലാണ് ജില്ലയിലെ പ്രധാനപ്പെട്ട സിപിഐഎം നേതാക്കൾ പങ്കെടുത്തത്.