കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി വേണം.
എംഎൽഎയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്. സമഗ്രമായ അന്വേഷണം വേണം. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു. ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ തെറ്റായ രീതിയിലാണ് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു
അതേസമയം, കലൂര്‍ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നു. പൊലീസിന് അനാസ്ഥ സംഭവിച്ചിട്ടുണ്ട്. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാന്‍ അവരെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തങ്ങള്‍ ഇവിടെ ഉണ്ടെന്നോര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.