Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Spread the News!

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് പറഞ്ഞത് അനുസരിച്ച് നിഗോഷ് എത്തിയിരുന്നു. ചിലപ്പോള്‍ അറസ്റ്റ് ഉണ്ടായേക്കാം എന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു.

കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇയാളെ കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.

ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കില്‍ പൊലീസ് തിരികെ വിളിപ്പിക്കും. പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്. നിര്‍മ്മാണത്തിലെ അപാകതക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും.

നിഗോഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളോട് ഹൈക്കോടതിയാണ് പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ പിഎസ് ജനീഷ് ഹാജരായില്ല. ആരോഗ്യ കാരണത്താല്‍ വരാന്‍ കഴിയില്ലെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു.

അപകടമുണ്ടായതില്‍ സംഘാടകര്‍ക്കും വേദി നിര്‍മ്മിച്ച കരാറുകാര്‍ക്കും മാത്രമല്ല ജിസിഡിഎക്കും വീഴ്ചയുണ്ടായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനുമതിയില്ലാതെ വേദി നിര്‍മ്മിച്ചത് ജിസിഡിഎ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിസിഡിഎയുടെ നിബന്ധനകള്‍ പാലിക്കാതിരുന്നിട്ടും ജിസിഡിഎ ഇടപെടാതിരുന്ന സാഹചര്യമാണ് അന്വേഷിക്കുന്നത്.

നിഗോഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പിനും പോലീസ് കേസുണ്ട്. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിലയിരുത്തി. ശ്വാസകോശത്തിനു പുറത്തുള്ള നീര്‍ക്കെട്ടില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടു ദിവസത്തിനകം വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വ്യാഴാഴ്ച വൈകിട്ട് ഉമാ തോമസിനെ സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!