നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് വ്യവസായി ബോബി ചെമ്മണൂർ ആണെന്ന് ഇന്ന് നടി തന്നെ ഉത്തരം നൽകി. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.
നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. നടിക്കെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസും സൂചിപ്പിച്ചു.
ഹണി റോസ് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായി മൊഴി നൽകി. തനിക്കെതിരെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകളും പോലീസിന് കൈമാറി. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.