തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി.
നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്.
മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. പോയിനന്‍റ് പട്ടികയിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഇത്തവണയും കപ്പ് നേടും എന്ന വാശിയിലാണ്.
ഇതിനിടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നൽകും.
സമാപന സമ്മേളനത്തിൽ ഓവറോൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകും. വയനാട് ചൂരൽമലയിലെ മത്സരാര്‍ത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സമ്മാനവുമുണ്ട്.