തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
അതേസമയം, നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.