പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ അറിയിച്ചു.
മുക്കുഴി കാനനപാത വഴി 11 മുതൽ 14 വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വെർച്ച്വൽ ക്യൂവിൽ മുക്കുഴി വഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുൻ നിർത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.
അതേസമയം, ശബരിമല മാസ്റ്റര്‍പ്ലാനിന് അനുസൃതമായി സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രോക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം. സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗത സംവിധാനം, തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യം. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഭക്തര്‍ക്കായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.