ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ വിജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യക്ക് നേട്ടമായത് . ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വിരാട് കോലി വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടൂർണമെന്‍റിലെ രണ്ടാം തോൽവിയോടെ പാകിസ്താന്‍റെ സെമി സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. അതിനിടെ വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. പിന്നാലെ ഗില്ലിനെ പുറത്താക്കി 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.
ഗില്‍ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക റണ്‍സ് നേടിയത് ഈ സഖ്യമാണ്. 67 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രെയസ് 39-ാം ഓവറില്‍ പുറത്തായി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. മാർച്ച് 2 -ന് ന്യൂസീലന്ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.