തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു. സംഭവം ഒരു കൊലപാതകം ആണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണം. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേരത്തെ പറഞ്ഞത് ശരിവെക്കുന്നതാണ് കോടതി വിധിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിബിഐയുടെ രാഷ്ട്രീയ പ്രേരിത നീക്കം ഹൈക്കോടതി തടഞ്ഞു. ജയിൽ മോചിതരായ നേതാക്കളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇത് ശരിയായ സന്ദേശം തന്നെയെന്നും ജനങ്ങൾ പിന്തുണക്കുമെന്നും പറഞ്ഞു.
പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക്, അൻവർ നേരത്തെ തന്നെ യുഡിഎഫ് ആണെന്നും ഇനി യുഡിഎഫിൽ കയറിയാലും ഇല്ലെങ്കിലും തങ്ങൾക്ക് പ്രശ്നം ഇല്ലെന്നുമായിരുന്നു മറുപടി. അതേസമയം വയനാട് ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ് സിപിഎം തീരുമാനം.