തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്‍ സമാധിയായെന്ന മകന്റെ വാദത്തില്‍ ദുരൂഹത ഉണ്ടെന്ന് പൊലീസ്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.
തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്താന്‍ സാധ്യത. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നും, പിതാവ് ജീവല്‍സമാധി ആയതാണെന്നുമാണ് ഗോപന്‍ സ്വാമിയുടെ മക്കളുടെ വാദം.
ഗോപന്‍ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബം പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തങ്ങളുടെ ക്ഷേത്രം വളരുന്നതില്‍ അസൂയ ഉള്ളവരാണെന്നും മക്കള്‍ പറയുന്നു. പിതാവ് പറഞ്ഞതനുസരിച്ചാണ് കര്‍മ്മങ്ങള്‍ ചെയ്തതെന്നും മകന്‍ പ്രതികരിച്ചു.
തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഗോപന്‍ സ്വാമി സമാധിയായി എന്ന വിവരം കാണിച്ചുകൊണ്ട് വീട്ടുകാര്‍ പോസ്റ്റുകള്‍ ഇട്ടപ്പോഴാണ് നാട്ടുകാര്‍ പോലും മരണവിവരം അറിയുന്നത്.