മലപ്പുറം: പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് അൻവറെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാം. എൻ എം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കണം ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
അതേസമയം, പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. പി വി അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസിൽ പറയുന്നു. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.