ലഖ്‌നൗ: വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ‘നോ ഹെല്‍മെറ്റ്, നോ ഫ്യൂവല്‍’ എന്ന നയം കര്‍ശനമാക്കാനൊരുങ്ങി ലഖ്‌നൗ ജില്ലാ ഭരണകൂടം. ഇനി ഹെല്‍മറ്റ് ഇല്ലാതെ വരുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നാണ് നയം വ്യക്തയമാക്കുന്നത്.
ഈ മാസം 26 മുതലാണ് ഈ മാറ്റം. ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് മുന്‍നിര്‍ത്തിയാണ് തീരുമാനം. ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് സൂര്യ പാല്‍ ഗാംഗ്വാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ‘നോ ഹെല്‍മെറ്റ്, നോ ഫ്യൂവല്‍’ (ഹെല്‍മെറ്റില്ലെങ്കില്‍ ഇന്ധനമില്ല) നയം കര്‍ശനമായി നടപ്പിലാക്കാനാണ് ലഖ്‌നൗ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശം. ജനുവരി 8ന് ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശമനുസരിച്ചാണ് ഈ നയ പ്രഖ്യാപനം. വാഹനയാത്രക്കാരുടെ സുരക്ഷയെ മുന്‍നിറുത്തിയാണ് ഇത്തരത്തില്‍ പുതിയ നയം കൊണ്ടു വന്നിരിക്കുന്നത്.
റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താനും ഹെല്‍മെറ്റ് ഉപയോഗം വര്‍ദ്ധിപ്പിക്കാനും വാഹനാപകടനിരക്ക് കുറക്കാനുമാണ് തീരുമാനമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നയം ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏഴ് ദിവസം സമയമാണ് നല്‍കിയിരിക്കുന്നത്. അതോടെപ്പം, പമ്പുകളിലെ സിസിടിവികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
2022-ല്‍ ഉത്തര്‍ പ്രദേശില്‍ 36,875 റോഡപകടങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതില്‍ 24,109 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 21,696 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. യുപി ഗതാഗത കമ്മീഷണറുടെ കണക്കുകള്‍ പ്രകാരം, ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരും അപടത്തില്‍ പെടുന്നത്. ലഖ്‌നൗവില്‍ മാത്രം 1,408 ഇരുചക്രവാഹനാപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തത് ഇതില്‍ 643 പേര്‍ മരിക്കുകയും 994 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.