മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
സരോജിനിയും, ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഒരു കൂട്ടം ആനകളാണ് ആക്രമിച്ചത്. ഇതോടെ എല്ലാവരും ചിതറിയോടി. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓട്ടത്തിനിടയിൽ സരോജിനി ആനകൾക്ക് മുന്നിൽ പെടുകയായിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി ക്ഷതമേറ്റു. സംഭവസ്ഥലത്തു വെച്ച് തന്നെ സരോജിനി മരിച്ചു. ഇവരുടെ വീടിനോട് ചേർന്ന് 500 മീറ്റർ അകലെയാണ് സംഭവം നടന്നത്.
വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.