Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നിറത്തിന്റെ പേരില്‍ കളിയാക്കല്‍, വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നിര്‍ബന്ധം, നവവധുവിന്റെ ആത്മഹത്യ മാനസികമായ പീഡനം മൂലമെന്ന് ബന്ധുക്കള്‍

Spread the News!

മലപ്പുറം: കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഭര്‍ത്താവ് നിറത്തെ കുറിച്ച് പറഞ്ഞുള്ള കളിയാക്കല്‍. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് നവവധുവിന്റെ കുടുംബം.

ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയാണ് ഷഹാന.

നിറത്തിന്റെ പേരില്‍ ഷഹാനയെ ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹാനയുടെ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും കുടുംബത്തിനുമെതിരെയാണ് ആരോപണം.

വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷം അബ്ദുല്‍ വാഹിദ് വിദേശത്ത് ജോലിക്കായി പോയിരുന്നു. വിദേശത്ത് എത്തിയ ശേഷം യുവതിയ്ക്ക് നിറം കുറവാണെന്ന പേരില്‍ ഇയാള്‍ നിരന്തരം അവഹേളിക്കുകയും ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. അബ്ദുല്‍ വാഹിദ് ഫോണില്‍ വിളിച്ച് നിരന്തരം ഷഹാനയെ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.

20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും ഭര്‍തൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.

ചെറിയ പ്രായത്തില്‍ തന്നെ വിവാഹമോചിതയായി നില്‍ക്കേണ്ടി വരുമെന്നതിന്റെ വിഷമം പലതവണ ഷഹാന വീട്ടുകാരുമായി പങ്കുവച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ഷഹാന വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെണ്‍കുട്ടിയെ മാനസിക സംഘര്‍ഷത്തിലാക്കുന്ന നിലപാട് അബ്ദുല്‍ വാഹിദില്‍ നിന്നുണ്ടായത്. അതേസമയം, കുടുംബത്തിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!