തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ്. മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ മൂന്ന് പരിശോധനാ ഫലങ്ങള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചതായി പൊലീസ്.
ഇദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. തലയില്‍ കരിവാളിച്ച പാടുകള്‍ കാണുന്നുണ്ടെന്നും ജീര്‍ണിച്ച അവസ്ഥ ആയതിനാല്‍ ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. വിഷാംശം ഉള്ളില്‍ കടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സമാധി സ്ഥലത്ത് വെച്ച് ഭസ്മം ശ്വാസകോശത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രണ്ടാമതായി തലയില്‍ കരിവാളിച്ച പാടുകള്‍ കാണുന്നുണ്ടെന്നും ജീര്‍ണിച്ച അവസ്ഥ ആയതിനാല്‍ ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഇതില്‍ വ്യക്തത വരാന്‍ ഹിസ്റ്റോ പത്തൊളജി ഫലം വരണം. അതുപോലെ തന്നെ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിക്കണം.
ഈ പരിശോധന ഫലങ്ങളെല്ലാം വന്നെങ്കില്‍ മാത്രമേ ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതില്‍ വ്യക്തത വരികയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. മരണസമയം കൃത്യമായി അറിയാനും രാസപരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. രാസപരിശോധന ഫലം കിട്ടാന്‍ ദിവസങ്ങളെടുക്കും.
ഇന്നലെ അതിരാവിലെ വന്‍ പൊലീസ് സന്നാഹം എത്തിയാണ് ഗോപന്‍ സ്വാമിയുടെ സമാധി തുറന്ന് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹം ഇന്നു വൈകിട്ട് 3.30 ന് വീട്ടുവളപ്പില്‍ കല്ലറ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആചാരപ്രകാരം സമാധിയിരുത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം നിംസ് ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതേ സമയം മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുണ്ട്.