കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്ന് പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും, അപ്പൂപ്പനെയും അമ്മൂമ്മയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്.
തന്‍റെ സഹോദരിയെ കളിയാക്കിയത്തിലുള്ള ദേഷ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. രണ്ട് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ ജിതിൻ ബോസിനെ ലക്ഷ്യം വച്ചായിരുന്നു വീട്ടിലേക്ക് കയറി ചെന്നത്. മുന്നിൽ തടുത്തവരുടെയെല്ലാം തലയ്ക്ക് അടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്‍ഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഋതു ജയൻ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കുന്നു.