തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതി വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിന്‍റെ അമ്മ പ്രിയ ചോദിച്ചു. ആ സ്ത്രീയും ഒരമ്മ അല്ലേ? ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അവരെയും ശിക്ഷിക്കണമായിരുന്നു. പൂർണമായും നീതി കിട്ടിയില്ലെന്നും ഷാരോണിന്‍റെ അമ്മ പ്രിയ പറഞ്ഞു.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ, അമ്മയെ വെറുതെ വിട്ടതിൽ തൃപ്തിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും. അമ്മയെ വെറുതെ വിട്ടതിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഗ്രീഷ്മയുടെ അമ്മയെ കുറ്റക്കാരിയായി വിധിക്കാത്തതിൽ വിഷമം ഉണ്ട്. നാളത്തെ വിധിയിൽ പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാരോണിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.